പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സര്‍വ്വാദരണീയനുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിന് ഏല്‍പ്പിച്ചു. അതും കാര്യമായ പുരോഗതി നേടാതിരുന്നപ്പോള്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന ശക്തമായ മുറവിളി ഉയരുകയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി.ബി.ഐ സംഘം അന്വേഷിച്ച് തുടങ്ങുകയും ചെയ്തു.
സി.ബി.ഐയുടെ അന്വേഷണം പത്തുമാസം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഇടക്കാല റിപ്പോര്‍ട്ടു നല്‍കി തല്‍ക്കാലം അന്വേഷണം നിര്‍ത്തി വച്ചിരിക്കയാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷമേ ഇനി മുന്നോട്ട് അന്വേഷണം തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും മനസിലാക്കാനായത്.
എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലമായി തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പല പത്രങ്ങളും മണത്തും ചോര്‍ത്തിയും കിട്ടിയ വിവരങ്ങളും മെനെഞ്ഞെടുത്ത ഭാവനകളും കലര്‍ത്തി ഇതിനകം വാര്‍ത്തകള്‍ പുറത്തു വിട്ടു കഴിഞ്ഞു. മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് വൃണിതഹൃദയരായി കഴിയുന്ന പരസ്സസഹസ്രങ്ങളെ കുത്തിനോവിക്കുന്ന തരത്തിലായിപ്പോയി. ആത്മഹത്യ എന്ന സാധ്യതപോലും സങ്കല്‍പ്പിക്കുന്നത് ആ ധന്യവ്യക്തിത്വത്തിന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കുമെന്ന് മനസിലാക്കി വിഷയം ചര്‍ച്ചയാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പരേതന്റെ ബന്ധുക്കളും, ശിഷ്യരും നാട്ടുകാരും അനുയായികളും അടങ്ങിയ പരസ്സഹസ്രം ജനങ്ങള്‍. മുമ്പ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ആത്മഹത്യ വാദവുമായി രംഗത്തു വന്നപ്പോള്‍ അത്തരം വാദങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു അവര്‍. ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലെ താല്പര്യങ്ങളെപ്പറ്റിയും, ഗൂഡോദ്ധേശങ്ങളെക്കുറിച്ചും ശരിക്കും ബോധവാന്മാരായിരുന്നു അവര്‍.
എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ മറ പിടിച്ച് സമൂഹത്തില്‍ സ്വാധീനമുള്ള ചില പത്രങ്ങള്‍ വിഷയമേറ്റെടുത്ത് പ്രചരിച്ചു തുടങ്ങയപ്പോള്‍ ഗത്യന്തരമില്ലാതെ വിവാദത്തില്‍ കക്ഷി ചേരാന്‍ പരേതന്റെ ബന്ധുക്കളും ശിഷ്യഗണങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
കൊലപാതകമാകാന്‍ സാധ്യതയില്ലെന്ന് സമര്‍ത്ഥിക്കാന്‍ സി.ബി.ഐ ഉദ്ദരിച്ചതായി പത്രങ്ങള്‍ എടുത്തു പറഞ്ഞ ഒരു വാദം അദ്ദേഹം എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഒരു പോലെ ആദരണനീയനായതു കൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ആരെങ്കിലും ഗൂഡാലോചന നടത്തിയിരിക്കാന്‍ സാധ്യതയില്ലെന്നാണ്. ഈ വാദം നിലനില്‍ക്കുന്നതല്ല. ലോകത്ത് ബഹുഭൂരിഭാഗം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന മഹിതവ്യക്തിത്വങ്ങളെ അസൂയ കൊണ്ടും അവരുടെ സാന്നിദ്ധ്യം തങ്ങളുടെ അധമ താല്‍പര്യങ്ങള്‍ക്ക് വിഘാതമാക്കുന്നുവെന്ന് വരുമ്പോഴും കൊല നടത്താന്‍ ഗൂഡാലോചന നടത്തിയതിനും, വിജയകരമായി നടപ്പില്‍ വരുത്തിയതിനും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇസ്ലാമിക ചരിത്രത്തിലും അത്തരം മഹാരഥന്മാര്‍ വധിക്കപ്പെട്ടതിന് തെളിവുകള്‍ കുറവല്ല. നന്മയുടെ നിറകതിര്‍ ചൊരിയുന്ന വിളക്കുമാടങ്ങള്‍ കത്തിനില്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികള്‍ക്ക് എപ്പോഴും അരോചകവും അസ്വാസ്ഥ്യജനകവുമായിരുന്നല്ലോ. സ്വാഭാവികമായും പൈശാചിക പ്രേരണയാല്‍ പ്രചോദിതരായ അധമശക്തികള്‍ ആ വിളക്കുമാടങ്ങളെ തച്ചുതകര്‍ക്കാന്‍ ശ്രമിക്കും.
സര്‍വ്വാധരണനിയനായതു കൊണ്ട് ആരും കൊല്ലാന്‍ മുന്നോട്ടു വരില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങന സര്‍വ്വരുടേയും ആദരവിന് പാത്രമായ ഒരു വ്യക്തിത്വം എങ്ങനെ രൂപപ്പെട്ടുവെന്ന് ചിന്തിക്കേണ്ടതല്ലേ. കുലീനവും, വൈജ്ഞാനികപ്രഭ ചൊരിഞ്ഞു നില്‍ക്കുന്നതുമായ കുടുംബപശ്ചാത്തലവും, കളങ്കരഹിതമായ മനസും, കരളുറപ്പോടെയുള്ള പൊതു സേവനവും മാതൃകായോഗ്യമായ പെരുമാറ്റരീതിയും സര്‍വ്വോപരി മഹിതമായ ഒരു ലക്ഷ്യത്തിന് സ്വയം സമര്‍പ്പിച്ച ഒരു ജീവിതവുമായി എല്ലാവര്‍ക്കും വഴികാട്ടിയായത് കൊണ്ടാണല്ലോ പരേതന്‍ ഈ ആധരവിന് അര്‍ഹനായത്. അത്തരമൊരു വ്യക്തി, ഭീരുക്കളും, വികാരജീവികളും ചപലമായ മനസ്സിനുടമകളും മാത്രം ചെയ്യാന്‍ മുതിരുന്ന ആത്മഹത്യയിലേക്ക് പാഞ്ഞടുത്തുവെന്ന് പറയുന്നത് എത്ര മാത്രം ബാലിശമാണ്.
അതുപോലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മാസങ്ങളോളം ചികഞ്ഞന്വേഷിച്ചിട്ട് അന്വേഷകര്‍ക്ക് കിട്ടിയത് ആകെക്കൂടി അദ്ദേഹത്തിന് കാല്‍മുട്ടിന് വേദനയുണ്ടായിരുന്നുവെന്നും, കരള്‍ സംബന്ധമായ അസുഖം ഉണ്ടായിരുന്നുമെന്നുമാണ്. ഇങ്ങനെയൊരു ന്യായീകരണത്തിലൂടെ ഇവര്‍ സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം എത്രമാത്രം അപകടകരമാണ് ? ലോകത്ത് അദ്ദേഹത്തിന്റെ പ്രായത്തിലും നിലവാരത്തിലും ഉള്ള എത്രപേര്‍ ഇത്തരം സ്വാഭാവിക രോഗങ്ങളുടെ അടിമകളായി പ്രയാസപ്പെടുന്നുണ്ട് ? അവര്‍ക്കൊന്നും തോന്നാത്ത ഒരു ദുര്‍വ്വിചാരം പാണ്ഡിത്യ മികവുകൊണ്ടും ആത്മീയ ശക്തികൊണ്ടും മഹിതമായ ലക്ഷ്യബോധം കൊണ്ടും അപാരമായ ഇച്ഛാശക്തികൊണ്ടും മറ്റുള്ളവരില്‍ നിന്നും എത്രയോ വേറിട്ടു നില്‍ക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തെ മരിച്ചുവെന്നും, മറ്റു ചിലര്‍ ആലോചിക്കാതെ അദ്ദേഹം കടലില്‍ ചാടി ജീവനൊടുക്കിയെന്നും പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന ഒരു കുട്ടിയെപ്പോലും കിട്ടില്ല.
സാധാരണ ഗതിയില്‍ ജീവിതത്തില്‍ നിരാശയും ഇച്ഛാഭംഗവും ബാധിച്ച താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധവും വിഭ്രാന്തിയും കൊണ്ട് പൊറുതിമുട്ടിയ അല്‍പബുദ്ധികളുടെ അത്താണിയാണ് ആത്മഹത്യ. സ്വാഭാവികമായും പ്രത്യേക പ്രായക്കാരും, പ്രത്യേക രീതിയിലുള്ള ജീവിത രീതികളുടെ ഉടമകളുമാണ് ഇത്തരം കടുംകൈ ചെയ്യാന്‍ മുന്നോട്ടു വരിക. ആത്മഹത്യ ചെയ്തവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ അത്തരം ചാപല്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇവിടെ ചെറുപ്പം മുതല്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പു വരെ ദൈവിക ചിന്തയിലും വൈജ്ഞാനിക സമ്പാദനത്തിലും, സേവനത്തിലും ജനങ്ങളെ നന്മയിലേക്കും ശാന്തിയിലേക്കും വഴി നടത്തുന്നതിലും മുന്‍പന്തിയില്‍ നിന്ന് നേതൃപരമായ പങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം ഒരു നീക്കം പ്രതീക്ഷിക്കാനാവില്ല. കൂടാതെ അദ്ദേഹത്തെ എന്തു തരം സമ്മര്‍ദ്ദമാണ് ഇത്തരം കടുത്തതീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുതെന്ന് ഒരാള്‍ക്കു പോലും ചൂണ്ടിക്കാട്ടാനില്ല. ശാരീരിക അവശതകള്‍ ഒരിക്കലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നമായിരുന്നില്ല. താന്‍ നട്ടു വളര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നശേഷം വീട്ടിലിരിക്കേണ്ട സമയത്ത് തന്റെ കര്‍ത്തവ്യ ബോധവും സേവനതൃഷ്ണയും അസ്വാസ്ഥ്യാപ്പെടുത്തിയതുകൊണ്ടാണ് അറുപതു പിന്നിട്ട ഘട്ടത്തില്‍ വിശ്രമജീവിതം മാറ്റിവെച്ചാണ് വലിയൊരു സ്ഥാപനത്തിന്റെ നിര്‍മ്മാണയജ്ഞത്തിലേക്ക് എടുത്തുചാടിയത്. ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. തന്റെ വിവിധ മഹല്ലുകളുടെ ഖാസിയെന്ന ഉത്തരവാദിത്വവുമായി ബാക്കിസമയം വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആരും അതിനെ ചോദ്യം ചെയ്യുകയോ അതില്‍ അനൊചിത്യം കാണുകയോ ചെയ്യുമായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ബീജാവാപം നടത്താനും അതിനെ നട്ടുനനച്ച് ഇന്നത്തെ നിലയിലുള്ള സ്ഥാപനമായി ഉയര്‍ത്താനും നേതൃത്വം നല്‍കിയത്. ഈ സ്ഥാപനത്തിന്റെ നേതൃത്വം കേവലം ഒരലങ്കാരപദവിയായിരുന്നില്ല. മറിച്ച് അതിന്റെ സര്‍വ്വസ്സവുമായിരുന്നു. അദ്ദേഹം ഓഫീസ് കാര്യങ്ങള്‍ മുതല്‍ അടുക്കള കാര്യങ്ങളില്‍ വരെ ശ്രദ്ദ പതിഞ്ഞിരുന്നു. കത്തിടപാടുകള്‍ പോലും അദ്ദേഹം നേരിട്ടാണ് പലപ്പോഴും നടത്തിയിരുന്നത്. മരിക്കുന്നതിന്റെ തലേദിവസം മലബാര്‍ കോംപ്ലക്‌സിന്റെ ഗള്‍ഫിലെ പ്രവര്‍ത്തകനായ തന്റെ ബന്ധുവിനോട് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും, പതിവു പോലെ തന്നെ താന്‍ വിലാസമടക്കമെഴുതിയ കത്തുകള്‍ വിവിധ കമ്മിറ്റികള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ഒന്ന്, രണ്ട് ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന മീലാദ് പരിപാടികള്‍ വിപുലമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും അദ്ദേഹത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ വൈകുന്നേരം തന്റെ നാട്ടിലെ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വിളിച്ച് ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറ കാണാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഒന്നു രണ്ടു പേര്‍ മാസപ്പിറ വീക്ഷിച്ച് എനിക്ക് റിപ്പോര്‍ട്ടു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു ഖാസി എന്നനിലയില്‍ പിറ്റേ ദിവസം മാസം ഉറപ്പിക്കേണ്ട ചുമതലാ ബോധത്തില്‍ നിന്നാണ് ഈ ആവശ്യം ഉയര്‍ന്നത്. ആത്മഹത്യ ചെയ്യാന്‍ മാനസികമായി ഒരുങ്ങിയ മനുഷ്യനില്‍ നിന്ന് അബോധമനസ്സിലൂടെയെങ്കിലും അതിന് ഉപോല്‍ബലകമായ വാക്കോ പ്രവര്‍ത്തിയോ നീക്കങ്ങളോ ഉണ്ടാകുമെന്നത് മന:ശ്ശാസ്ത്രപരമായ ഒരു യാഥാര്യത്ഥ്യമാണല്ലൊ. ഇവിടെ തൊട്ടടുത്ത മണിക്കൂറുകളിലും ദിവസങ്ങളും ആഴ്ചകളിലും തന്റെ പങ്കാളിത്തത്തിലും നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനനുകൂലമായ കാല്‍വെയ്പുകള്‍ നടത്തുന്ന മാനസികസന്തുലിതത്വവും അവതാനകയും ഒത്തിണങ്ങയ ദീര്‍ഘദര്‍ശിയും പക്വമതിയുമായ ഒരു പണ്ഡിതന്റെ ഓരോ ഘട്ടങ്ങളും ചലനങ്ങളും മന:ശ്ശാസ്ത്രത്തിന്റെ ഏതു മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും ഒരു ആത്മഹത്യാസാധ്യതയുടെ നേരിയ ശതമാനം പോലും കണ്ടെത്താനാവില്ല.
മറ്റൊരു കാര്യ അദ്ദേഹത്തിന് പരാശ്രയം കൂടാതെ നടക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അതു കൊണ്ട് സ്വന്തം നിലക്ക് പാറക്കെട്ടിലേക്ക് പാതിരാനേരത്ത് സ്വയം നടന്ന് ചെന്ന് കടലില്‍ ചാടിയതാകുമെന്ന് സമര്‍ത്ഥിക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് മരണത്തിന് മുമ്പൊരു ദിവസം അദ്ദേഹം കാറില്‍ പള്ളിയുടെ അടുത്തുവന്ന് ഉയരത്തിലുള്ള തന്റെ പിതാവിന്റേയും, പിതാമഹന്മാരുടേയും ഖബറിടങ്ങളിലേക്ക് കയറിച്ചെന്നുവെന്നതാണ്. അദ്ദേഹത്തിന് മരിച്ചു കിടന്നതിന്റെ തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് നടന്നടുക്കുവാന്‍ കഴിയുമായിരുന്നോ എന്നതല്ല പ്രസ്‌ക്തം. അദ്ദേഹം അത് ചെയ്യുമോ എന്നതാണ്. തലേ ദിവസം തന്റെ സാത്വികന് നാടു മുഴുവന്‍ ഭക്തിയാധരവുകളോടെ ഓര്‍ക്കുന്ന പുണ്യ പുരുഷനുമായിരുന്ന പിതാവിന്റേയും, പിതാമഹന്മാരുടേയും ചാരത്തേക്ക് അവരോ, അല്ലാഹുവോ ഇഷ്ടപ്പെടാത്ത ഒരു ദുര്‍മരണത്തിനും പൊരുത്തവും ആശിര്‍വ്വാദവും വാങ്ങാനായിരിക്കും ഇദ്ദേഹം ചെന്നതെന്ന് വിചാരിക്കുന്നത് ക്രൂരവും ഹീനവുമല്ലെ ? സത്യത്തില്‍ തന്റെ അന്ത്യം അടുത്തുവെന്ന ഉള്‍വിളിയില്‍ പ്രചോദിതനായിട്ടായിരിക്കും ഒരു സുകൃതമെന്ന നിലയ്ക്ക് സാഹസപൂര്‍വ്വം ഒരുങ്ങിപ്പുറപ്പെട്ടത്.
ഇനി എല്ലാം മാറ്റിവെച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തന്നെ ചിന്തിക്കുക. അതിന് ഇത്രയേറെ കഷ്ടപ്പെട്ട് പാതിരാവിന്റെ മറവില്‍ അത്ര ദൂരെയുള്ള പാറക്കെട്ടില്‍ ചെന്നു ചാടുകയെന്ന അവിവേകം ചെയ്ത താന്‍ അതു വരെ ഏതാനും നാടിന്റേയും സമുദായത്തിന്റേയും കുടുംബത്തിന്റേയും താങ്ങും തണലും മദിപ്പിന്റേയും അഭിമാനത്തിന്റേയും കേന്ദ്രബിന്ദുവുമായി നിലകൊണ്ടുവോ, അവരെയെല്ലാം അപമാനത്തിന്റേയും ആശങ്കയുടേയും അരക്ഷിതാവസ്ഥയുടേയും മുള്‍മുനയില്‍ നിര്‍ത്തുമായിരുന്നോ ? മരണം സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെങ്കില്‍ അതിലും സുരക്ഷിതവും സൗകര്യപ്രദവും ബുദ്ധിപരവുമായ ഒരു രീതി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് നിശ്ചയമായും കഴിയുമായിരുന്നു. തന്റെ വീടിനുള്ളില്‍ കിടന്ന കിടപ്പിലോ ഇരുന്ന ഇരിപ്പിലോ ജീവിതം അവസാനിപ്പിക്കാനുള്ള ജീവിതം അവസാനിപ്പിക്കാനുള്ള വഴികളൊന്നും അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല. വര്‍ഷങ്ങളായി പ്രമേയത്തിന് ഇന്‍സുലിന്‍ സ്വയം കുത്തിവെക്കുന്ന അദ്ദേഹം പതിവായി ഒന്നിലധികം ഗുളികകള്‍ കഴിച്ചു കൊണ്ടിരുന്ന വ്യക്തി, ആ മരുന്നുകള്‍ കഴിക്കാതിരിക്കുകയോ കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ പോലും അതിന് ജീവന്‍ ഭീഷണിയാകുമായിരുന്നു. ആരും സംശയിച്ച് പോസ്റ്റുമോര്‍ട്ടത്തിനോ അന്വേഷണത്തിനോ ആവശ്യപ്പെടാനും ഇറങ്ങില്ലായിരുന്നു. ജീവിതത്തിലുടനീളം ഏറ്റവും സൂക്ഷമതയും, ജാഗ്രതയും, വിവേകവും, പക്വതയും, ദീര്‍ഘവീക്ഷണവും, ക്രാന്തദര്‍ഷിത്വവും പ്രകടിപ്പിച്ച ഒരു മഹത്‌വ്യക്തി മരണത്തിനായി ഇത് ഹീനവും അവിവേകപരവുമായ ഒരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
അതു പോലെ മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാരകമായ കരള്‍ രോഗം അനുഭവപ്പെട്ട് മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യം രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. കാര്യമായ കുഴപ്പമൊന്നും ഇല്ലെന്നും അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും നിര്‍ദ്ധേശിച്ച ഡോക്ടര്‍മാരോട് തനിക്ക് അസുഖം ഉണ്ടെന്നും കൂടുതല്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍മാര്‍ വിദഗ്ദ പരിശോധന നടത്തി കരള്‍ രോഗം കണ്ടെത്തിയതും, അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയതും.
ഒരു മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞു ആശുപത്രിയില്‍ വിശ്രമിക്കുന്ന വേളകള്‍ പോലും ഗ്രന്ഥപാരായണത്തിലും ഗ്രന്ഥരചനയിലും കഴിച്ചു കൂട്ടിയ ഒരു മനുഷ്യനെ കുറിച്ചാണ് ശാരീരിക അവശതകളുടെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് ഇവര്‍ പറയുന്നത്. ആ അസുഖത്തിന് ശേഷം താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അടുത്തവരോടൊക്കെ അതിന് ശേഷം കിട്ടിയ ജീവിതം സ്രഷ്ടാവിന് പ്രത്യേക ദാനമായും ബോണസായുമാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ കിട്ടിയ ഒഴിവുകളില്‍ അദ്ദേഹം അല്ലാഹുവിനോട് നന്ദിയും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുന്ന വിധമാണ് ചിലവഴിച്ചത്. ബുര്‍ധ പരിഭാഷയടക്കം മൂന്നു ഗ്രന്ഥങ്ങള്‍ രചിച്ചത് ഈ ഇടവേളകളിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമിക്കുന്ന വേളയില്‍ പോലും കിടന്ന നിലയില്‍ ഗ്രന്ഥങ്ങള്‍ നെഞ്ചത്ത് വെച്ച് വായിക്കുകയും പുതിയ രചനയ്ക്ക് കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്ത കര്‍മെനല്‍സുകൃത്തിന്റെ പ്രതിരൂപമായ ഒരു വ്യക്തിയെയാണത്ര ശാരീരിക അവശതയുടെ പേരില്‍ അരുതാത്തത് ചെയ്യാന്‍ മുതിര്‍ന്നത്. സത്യത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് ജീവിതം തികയാത്ത പോലെയാണ് വിശ്യമം അറിയാതെ അദ്ദേഹം കര്‍മ്മനിരദനായിരുന്നത്. ഒരു നൂറുജന്മം കിട്ടിയാല്‍ അതെല്ലാം വൈജ്ഞാനിക തൃഷ്ണ ശമിപ്പിക്കാനും, സേവനദൗത്യം നിര്‍വ്വഹിക്കാനും, ഇലാഹി പ്രീതി സമ്പാദിക്കാനും വേണ്ടി സ്വയം സമര്‍പ്പിക്കുമായിരുന്ന ഒരു സാത്വിക പ്രതിഭയെക്കുറിച്ച് സ്വയം മരണം പുല്‍കിയെന്ന് അനുമാനിക്കുന്നത് പോലും ആക്ഷാന്തവ്യമായ അപരാധമായിരിക്കുമെന്ന് ആ ധന്യജീവിതം സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ ചിലര്‍ മെനെഞ്ഞെടുത്ത തിരക്കഥയ്ക്ക് അനുസൃതമായാണ് മരണത്തിന്റെ ആദ്യമണിക്കൂര്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയ ഡി.വൈ.എസ്.പി ഹബീബുര്‍ റഹ്മാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെയാണ് ആദ്യം മുതല്‍ പെരുമാറിയത്. അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ അത് ആത്മഹത്യയാണെന്ന മട്ടില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ആത്മഹത്യയാണെന്ന തരത്തില്‍ ഇദ്ദേഹം സംസാരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ അന്യസമുദായക്കാരായ മത്സ്യത്തൊഴിലാളികള്‍ പോലും അദ്ദേഹത്തെ തിരുത്തിക്കൊണ്ട് ഏക സ്വരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇല്ല ഖാദിയാര്‍ച്ച ആത്മഹത്യ ചെയ്യില്ല; കൂടാതെ ഇത്തരം ദുരൂഹമരണങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള ഒരു നടപടിക്രമവും അവിടെ പാലിക്കപ്പെട്ടില്ല. മൃതദേഹത്തിലും പരേതന്‍ അവസാനം തങ്ങിയ മുറിയിലും വിരലടയാള വിദഗ്ദര്‍ അടക്കമുള്ളവരെകൊണ്ട് ശാസ്ത്രീയ പരിശോധന നടത്തിയില്ല. അടഞ്ഞു കിടന്ന മുറി വിദഗ്ധ പരിശോധകര്‍ തുറന്നു പരിശോധിക്കുന്നതിന് പകരം ഹബീബുര്‍ റഹ്മാന്‍ നേരിട്ടു അവിടെ കയറിച്ചെല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന രേഖകളും മറ്റും ചികഞ്ഞ് ഒരു തുണ്ട് കടലാസ് കയ്യിലെടുത്തു, ഇതാ ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്ന് പ്രഖ്യാപിച്ച അദ്ദേഹം അതിന്റെ ഉള്ളടക്കത്തിന് മരണവുമായി ഒരു ബന്ധവുമില്ലെന്നും ഖാസി പരിഭാഷപ്പെടുത്തിയ കാവ്യഗ്രന്ഥത്തിലെ ഒരു വരിയില്‍ കവി നടത്തിയ പ്രസ്ഥാപനയുടെ പരിഭാഷയാണെന്നും വ്യക്തമായതോടെ അതിനെ ആത്മഹത്യാക്കുറിപ്പായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടിയവരും ഇളിഭ്യരാവുകയായിരുന്നു.
അന്നു രാവിലെ സ്വന്തം നിലക്ക് ഖാസിയുടെ മുറിയില്‍ കടന്നു തിരച്ചില്‍ നടത്തിയ ഹബീബുര്‍ റഹ്മാന്‍, ഉച്ചക്ക് ശേഷം വീണ്ടും സ്ഥലത്തെ ബ്ലാക്ക് മൈലിങ്ങില്‍ പേരു കേട്ട ഒരു സായാഹ്നപത്രത്തിന്റേ അധ്യാപകനേയും കൂട്ടിയാണ് അവടെ എത്തിയത്. തുടര്‍ന്ന് ആ കുറിപ്പ് അടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തുകയും ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് പുറത്തുവിടരുത് എന്ന് ബന്ധുക്കളുടെ അഭ്യര്‍ത്ഥന അവഗണിച്ചുകൊണ്ട് പത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു. അങ്ങനെയാണ് ചില പത്രങ്ങള്‍ പിറ്റേ ദിവസം മരണം ആത്മഹത്യയാണെന്നും അതിലേക്ക് സൂചനയായി കുറിപ്പ് കിട്ടിയെന്നും അച്ചടിച്ചുവിട്ടത്.
തുടര്‍ന്ന് ആഴ്ചകളില്‍ സുപ്രധാന തെളിവുകള്‍ ലഭ്യമാകേണ്ട നിര്‍ണ്ണായക ഘട്ടത്തില്‍ ഇതേ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സ്വാഭാവികമായും കാര്യങ്ങള്‍ തന്റെ നിലപാടിനനുകൂലമാക്കാനും അതിനു വിരുദ്ധമായ തെളിവുകള്‍ നശിപ്പിക്കുവാനും
വേണ്ടത്ര സമയമാണ് ഇവിടെ ഒരുക്കപ്പെട്ടത്. അതിനു ശേഷം വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും സി.ബി.ഐ അന്വേഷണവും ഒരു പുരോഗതിയും കാണാതെ ഇരുട്ടില്‍ തപ്പുകയായിരുന്നെങ്കില്‍ അതിന് വഴിയൊരുക്കിയത് ആ നിര്‍ണ്ണാടക വേളയിലെ കളികളാണെന്ന് ബന്ധുക്കള്‍ ന്യായമായും സംശയിക്കുന്നു. അതുകൊണ്ട് ഇനി നടക്കേണ്ട അന്വേഷണം മരണദിവസം ലോക്കല്‍ പോലീസ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുകളുടേയോ, അജ്ഞാതകേന്ദ്രങ്ങളില്‍ രൂപപ്പെട്ട തിരക്കഥകളുടേയോ അടിസ്ഥാനത്തിലാകരുത്. പുതിയൊരു സി.ബി.ഐ ടീം. എല്ലാം പൊളിച്ചെഴുതി അടിമുടി പുതിയ കാഴ്ച്ചപ്പാടോടെ നടത്തുന്ന സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണമാകണം. അതില്‍ ആരെയും രക്ഷിക്കാനോ, അകാരണമായി ശിക്ഷിക്കാനോയുള്ള വ്യഗ്രതയുണ്ടാകരുത്. പിന്നെ കേസ് തേച്ച്മായ്ക്കാനും കുടുംബത്തെ നിര്‍വീര്യമാക്കി നിര്‍ത്തി തുടരന്വേഷണം മരവിപ്പിക്കാനും ഉദ്ദേശിച്ചു കുടുംബവുമായി ബന്ധപ്പെട്ട് ആരും വിശ്വസിക്കാത്ത ചില കള്ളക്കഥകള്‍ മെനെഞ്ഞെടുത്ത് ഉന്നതങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും വരെ പ്രചരിക്കപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കല്‍പിത കഥകള്‍ കേട്ട് കുടുംബാംഗങ്ങളോ പരേതനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളോ നടുത്തിപ്പോകുമെന്നും പ്രക്ഷോഭരംഗത്തു നിന്നും മാറി നില്‍ക്കുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ. സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതിന് ഏതറ്റം വരെ പോകേണ്ടി വന്നാലും പിന്മാറുന്ന പ്രശ്‌നമില്ല. വസ്തുതകള്‍ക്ക് മുകളില്‍ കള്ളക്കളികളുടെ ഏത് ഹിമാലയം തീര്‍ത്താലും ഒരുനാള്‍ സത്യം പുറത്തു വരും. അന്ന് ആര് വേഷം മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് ( ആത്മഹത്യയെന്ന നിലപാടിന് വിരുദ്ധമായി അന്വേഷണ റിപ്പോര്‍ട്ടു വന്നാല്‍ തന്റെ പോലീസ് വേഷം അഴിച്ചു വയ്ക്കാമെന്ന് പറഞ്ഞതായി ജനസംസാരമുണ്ട്) ജനം തീരുമാനിച്ചു കൊള്ളും. പണവും, സ്വാധീനവും, അധികാരവും ഉണ്ടെങ്കില്‍ ഏത് നീനകൃത്യം ചെയ്തും പ്രതികള്‍ക്ക് രക്ഷപ്പെടാമെന്ന ധരണയ്ക്ക് അതോടെ അന്ത്യം കുറിക്കപ്പെടണം.
- സിദ്ദിഖ് നദ്‌വി ചേരൂര്‍